തൂപ്പ്

നിർമ്മിച്ച് ഒരു വർഷമായിട്ടും ഇതുവരെ പ്രദർശനത്തിന് അവസരം ലഭിക്കാത്ത ഒരു സിനിമ കാണാനിടയായി. മന്ദബുദ്ധിയായ യുവാവിനെ അവതരിപ്പിച്ച മഹിൻഷാ എന്ന നടന്റെ അത്ഭുതകരമായ അഭിനയമികവ് കണ്ടിരുന്നു. ന്യൂയോർക്കിലെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ബിരുദവും പരിശീലനവും നേടിയ മഹിൻ പ്രദർശനത്തിനു ശേഷം നടന്ന ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും തന്റെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു.
ബാലപീഡനം എന്നൊരു പ്രമേയം പൊതുവിൽ പരിചിതമെങ്കിലും അതിലടങ്ങിയ മതപരവും രാഷ്ട്രീയവുമായ പരിസരങ്ങളിലേക്ക് സംവിധായകൻ ധൈര്യപൂർവ്വം കടന്നുചെല്ലുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ മൗനങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും ഒരു സമൂഹം മൊത്തത്തിൽ കുറ്റവാളികളാകുന്ന സവിശേഷസാഹചര്യങ്ങൾ എന്തൊക്കെയെന്നും സിനിമ അന്വേഷിക്കുന്നു. ഒപ്പം സ്നേഹമെന്ന മതത്തിന്റെ പ്രസക്തി അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുകയും ചെയ്യുന്നു.
